മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വടക്കൻ നഗരമായ സ്യൂഡാസ്‌വാറസിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പിൽ സുരക്ഷാ ജീവനക്കാരടക്കം പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാല് തടവുകാര്‍ ജയില്‍ ചാടി. മെക്സിക്കൻ സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.
തടവുകാരെ കാണാൻ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തിൽ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം ആയുധങ്ങളടങ്ങിയ വാഹനങ്ങളുമായിട്ടാണ് ജയിൽ പരിസരത്തെത്തിയതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
സുരക്ഷാകവചിത വാഹനങ്ങളിലാണ് ആയുധധാരികൾ എത്തിയത്. ജയിൽ വെടിവയ്പിന് മുൻപ് ബൊളിവാർഡിന് സമീപം മുനിസിപ്പൽ പൊലീസിന് നേരെ വെടിയുതിർത്തിരുന്നു. ഇവരെ പിന്തുടർന്ന പൊലീസ് ഒരു വാഹനവും നാലുപേരെയും പിടികൂടി. പിന്നീട് ഹമ്മറിൽ എത്തിയ ആക്രമികൾ ജയിലിൽ വെടിവയ്പ് നടത്തുകയായിരുന്നു.