വാഷിങ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച് വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം (മൃതസംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനം) ഉടമയ്ക്ക് 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 46 വയസുകാരിയായ മേഗന്‍ ഹെസിനാണ് ജയില്‍ശിക്ഷ ലഭിച്ചത്. 560 മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കൊളറാഡോയിലെ മോണ്‍ട്രോസ് എന്ന സ്ഥലത്താണ് സണ്‍സെറ്റ് മെസ എന്ന ഫ്യൂണറല്‍ ഹോം നടത്തിയിരുന്നത്. അതേ കെട്ടിടത്തില്‍തന്നെ ഡോണര്‍ സര്‍വീസസ് എന്ന പേരില്‍ ശരീരാവയവങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനവും മേഗന്‍ നടത്തി. മൃതദേഹങ്ങള്‍ വെട്ടിമുറിക്കുക എന്നതായിരുന്നു മേഗന്റെ അമ്മയുടെ ചുമതല. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായാണ് ശരീരഭാഗങ്ങള്‍ വില്‍പന നടത്തിയത്.
പണത്തോടുള്ള ആര്‍ത്തിയില്‍ മേഗന്റെയും അമ്മയുടെയും പ്രവൃത്തി ബന്ധുക്കള്‍ക്ക് വലിയ വൈകാരിക വേദന ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ തങ്ങളറിയാതെ മുറിച്ചു വില്‍പന നടത്തിയതായുള്ള കണ്ടെത്തല്‍ പലര്‍ക്കും വലിയ ആഘാതം സൃഷ്ടിച്ചു.
അമേരിക്കയില്‍ അനിയന്ത്രിതമായ വ്യവസായമായി മാറിയ അവയവക്കച്ചവടത്തെക്കുറിച്ചുള്ള 2016-2018 ലെ റോയിട്ടേഴ്സ് അന്വേഷണ പരമ്പരയാണ് ഈ കേസ് അന്വേഷണത്തിലേക്കു നയിച്ചത്.
മേഗന്‍ നടത്തിയിരുന്ന ഫ്യൂണറല്‍ ഹോം
മേഗനും അമ്മയും മൃതദേഹങ്ങള്‍ കീറിമുറിച്ച് വില്‍പന നടത്തുന്നതായി സ്ഥാപനത്തിലെ മുന്‍ തൊഴിലാളികള്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2018-ല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം എഫ്ബിഐ സ്ഥാപനം റെയ്ഡ് ചെയ്തു.
ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനായി വില്‍ക്കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമാണ്. അവ ദാനം ചെയ്യുന്നതാണ് നിയമവിധേയം.
മേഗന്‍ ഹെസ്
എന്നാല്‍ തല, കൈകള്‍, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ ഗവേഷണത്തിനോ പഠനത്തിനോ വേണ്ടി വില്‍ക്കുന്നത് ഫെഡറല്‍ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടില്ല. നിയമത്തിലെ ഈ പഴുതാണ് മേഗന്‍ ഹെസ് ചൂഷണം ചെയ്തിരുന്നത്.
മൃതസംസ്‌കാരം നടത്തിയതായി കള്ളം പറഞ്ഞ് ബന്ധുക്കളെ വഞ്ചിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.
കൈകള്‍, കാലുകള്‍, തല, മറ്റു ശരീരഭാഗങ്ങള്‍ എന്നിവ വാങ്ങിയ ശസ്ത്രക്രിയാ പരിശീലന കമ്പനികളും മറ്റ് സ്ഥാപനങ്ങളും ഇത് വഞ്ചനാ മാര്‍ഗത്തിലൂടെയാണ് വില്‍പന നടത്തിയതെന്ന് അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ഫ്യൂണറല്‍ ഹോമിലെ മൃതസംസ്‌കാരത്തിനായി 1,470 ഡോളര്‍ വരെയാണ് ബന്ധുക്കളില്‍നിന്ന് പ്രതി ഈടാക്കിയിരുന്നത്. ശരീരം ദാനം ചെയ്തവര്‍ക്ക് സൗജന്യമായി മൃതസംസ്‌കാരം നടത്താമെന്നും വാഗ്ദാനം ചെയ്തു.
200-ലധികം കുടുംബങ്ങള്‍ കമ്പളിപ്പിക്കപ്പെട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കത്തിച്ചതിന്റെ ചാരം ബിന്നുകളില്‍ സൂക്ഷിച്ച നിലയില്‍ സ്ഥാപനത്തില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.