അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്; ലക്ഷ്യം തുടര്‍ നീക്കങ്ങളില്‍ റഷ്യയുടെ പിന്തുണ

അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്; ലക്ഷ്യം തുടര്‍ നീക്കങ്ങളില്‍ റഷ്യയുടെ പിന്തുണ

ടെഹ്‌റാന്‍: ഇറാനിലെ മൂന്ന് ആണവ നിലയങ്ങള്‍ക്കു നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ റഷ്യയുടെ സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക്. അവിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.

ഇറാനുമേലുള്ള ആക്രമണങ്ങളെ അപലപിച്ച റഷ്യയെ കാര്യങ്ങള്‍ ധരിപ്പിക്കാനും തുടര്‍ നീക്കങ്ങളില്‍ പിന്തുണ ഉറപ്പാക്കാനുമാണ് ഇറാന്റെ ശ്രമം. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അടിയന്തര യോഗം ചേരും.

അതിനിടെ അമേരിക്കന്‍ സൈനിക നടപടിയില്‍ അറബ് രാഷ്ട്രങ്ങള്‍ ആശങ്ക അറിയിച്ചു. അതേസമയം സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കുകയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. അമേരിക്കയുമായും യൂറോപ്യന്‍ നേതാക്കളുമായും ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഇറാന്‍.

ആക്രമണങ്ങള്‍ ആണവ നിര്‍വ്യാപന ബാധ്യതകളെ ബാധിക്കുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിരുന്നു. അടിയന്തര സുരക്ഷാ കൗണ്‍സില്‍ ചേരാനും ആക്രമണങ്ങളില്‍ ആണവോര്‍ജ ഏജന്‍സി നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

ആക്രമണം നടന്ന സ്ഥലങ്ങളില്‍ ആണവ വികിരണമില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജിസിസി രാഷ്ട്രങ്ങളും ജിസിസി കൂട്ടായ്മയും സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തി.

എന്നാല്‍ ഇറാനിലെ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ രാജ്യത്ത് റേഡിയേഷന്‍ ആശങ്കകളില്ലെന്ന് യുഎഇ, കുവൈറ്റ്്, സൗദി അറേബ്യ, ബഹറൈന്‍ ഉള്‍പ്പടെ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി.

മുന്നോരുക്കങ്ങളുടെ ഭാഗമായി ബഹ്‌റിനില്‍ 70 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ക്ലാസുകള്‍ ഓണ്‍ലൈനാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ കൂട്ടത്തോടെ ഒഴിയുന്ന ടെഹ്‌റാനില്‍ ബസ്, മെട്രോ ഉള്‍പ്പടെ സൗജന്യമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.