ജപ്പാനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒരു ദിവസം മാത്രം 456 മരണം

ജപ്പാനില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒരു ദിവസം മാത്രം 456 മരണം

ടോക്യോ: ചൈനയ്‌ക്കൊപ്പം ജപ്പാനിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ജപ്പാനിലെ കോവിഡ് മരണ നിരക്ക് എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച മാത്രം 456 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനില്‍ മരണമടഞ്ഞത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് കേസുകളും മരണ നിരക്കുകളും വര്‍ധിക്കുമെന്ന് നേരത്തേ ആശങ്കകള്‍ ഉണ്ടായിരുന്നു.

2022 ഡിസംബര്‍ മാസത്തില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗം മൂലം കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്ക് മറികടന്നായിരുന്നു ഇത്. നവംബര്‍ മുതല്‍ കോവിഡ് മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ മരിച്ചവരില്‍ 40.8 ശതമാനം പേരും 80 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 90 കഴിഞ്ഞവര്‍ 34.7 ശതമാനവും 70 വയസിന് മുകളിലുള്ളവര്‍ 17 ശതമാനവുമാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.