കീവ്: ഉക്രെയ്നിൽ നിപ്ര നഗരത്തിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളിൽ 12 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേര്‍ക്ക് പരിക്കേറ്റു.
കിഴക്കൻ നഗരമായ സൊളീദാർ പിടിക്കാനായി ഏതാനും ദിവസങ്ങളായി നടക്കുന്ന കനത്ത പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ ആക്രമണങ്ങളെന്നാണ് സൂചന. സൊളീദാര്‍ നഗരം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടെങ്കിലും ഉക്രെയ്ൻ നിഷേധിച്ചു. ഖര്‍കീവ്, ബഖ്മുത് നഗരങ്ങള്‍ കീഴടക്കാന്‍ തീവ്രശ്രമം റഷ്യ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉപ്പ് ഖനന പട്ടണമായ സൊളീദാർ പിടിച്ചാൽ സമീപ നഗരമായ ബഖ്മുത് പിടിക്കാനും ഉക്രെയ്ൻ സൈന്യത്തിന് സാധന സാമഗ്രികൾ എത്തിക്കുന്നത് തടയാനും കഴിയുമെന്നതിനാൽ അഭിമാന പോരാട്ടമായാണ് റഷ്യ ഇതിനെ കാണുന്നത്. സൊളീദാറിൽ നിന്ന് ഉക്രെയ്ൻ സൈന്യം ഒഴിഞ്ഞുപോയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.