നേപ്പാള്‍ വിമാനദുരന്തം: വിമാനത്തില്‍ അഞ്ച് പേര്‍ ഇന്ത്യാക്കാര്‍; 45 മൃതദേഹങ്ങള്‍ കണ്ടെടുത്തു

നേപ്പാള്‍ വിമാനദുരന്തം: വിമാനത്തില്‍ അഞ്ച് പേര്‍ ഇന്ത്യാക്കാര്‍; 45 മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ അഞ്ചു ഇന്ത്യാക്കാരും ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 68 യാത്രക്കാര്‍ അടക്കം 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 പേര്‍ വിദേശികളാണ്.മരിച്ചവരില്‍ രണ്ടു പിഞ്ചുകുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

രാവിലെ 10.33 ഓടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് പൊഖാറ വിമാനത്താവളം അടച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇതുവരെ 45 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ വിമാന കമ്പനിയായ യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.



കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

അപകടത്തെത്തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. വിമാനാപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ദുഖം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.