ന്യൂഡൽഹി: ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളും രാജ്യത്തിന് സമ്മാനിച്ചത് ദുരിതങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മാത്രമാണ് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇനിയെങ്കിലും ഇന്ത്യയുമായി സമാധാനത്തിൽ കഴിയണം. കാശ്‌മീർപോലെ പൊള്ളുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താൻ തയ്യാറാണെന്നും ഷഹബാസ് പറഞ്ഞു.
ബോംബിനും വെടിക്കോപ്പിനും വേണ്ടി വിഭവങ്ങൾ പാഴാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല. ഇരു രാജ്യങ്ങളും ആണവശക്തികളാണ്. ഇനി യുദ്ധം ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരും ജീവിച്ചിരിപ്പുണ്ടാവില്ല. യുഎഇ സന്ദർശന വേളയിൽ ദുബായിലെ അൽ അറബിയ ടെലിവിഷന് നൽകിയ ഇന്റർവ്യൂവിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
തിങ്കളാഴ്ച ഇന്റർവ്യൂ സംപ്രേഷണം ചെയ്‌തതോടെ പാകിസ്ഥാനിൽ വിവാദമായി. പാകിസ്ഥാൻ പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് അത് തിരുത്തി.
കാശ്‌മീരിന്റെ സ്വയംഭരണം പുനസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുമായി ചർച്ചയുള്ളൂ എന്നാണ് ടെലിവിഷൻ ഇന്റർവ്യൂവിൽ അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഓഫീസ് വക്താവ് ഇന്നലെ ട്വിറ്ററിൽ വ്യക്തമാക്കി. റദ്ദാക്കിയ 370ാം വകുപ്പ് ഇന്ത്യ പുനഃസ്ഥാപിക്കാതെ ചർച്ച അസാദ്ധ്യമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.