'പെണ്ണിന് എല്ലാം സാധിക്കുമോ?' ജസീന്തയുടെ രാജിയില്‍ വിവാദ തലക്കെട്ട്; വിമര്‍ശനം രൂക്ഷമായപ്പോള്‍ ക്ഷമാപണവുമായി ബിബിസി

'പെണ്ണിന് എല്ലാം സാധിക്കുമോ?' ജസീന്തയുടെ രാജിയില്‍ വിവാദ തലക്കെട്ട്; വിമര്‍ശനം രൂക്ഷമായപ്പോള്‍ ക്ഷമാപണവുമായി ബിബിസി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ രാജി വച്ച വാര്‍ത്തയ്ക്ക് വിവാദ തലക്കെട്ട് നല്‍കിയതില്‍ ക്ഷമാപണവുമായി ബിബിസി. 'ജസീന്ത ആര്‍ഡേണ്‍ രാജി വയ്ക്കുന്നു, പെണ്ണിന് എല്ലാം സാധിക്കുമോ?' എന്നതായിരുന്നു തലക്കെട്ട്.

ഇത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയതോടെയാണ് തലക്കെട്ട് തെറ്റായിപ്പോയെന്ന് സമ്മതിച്ച് ക്ഷമാപണവുമായി ബിബിസി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് തലക്കെട്ട് അടങ്ങുന്ന ലിങ്ക് ബിബിസി ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെ ഇത് ലിംഗ വിവേചനമാണെന്നും സ്ത്രീ വിരുദ്ധതയാണെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് ബിബിസി തലക്കെട്ട് മാറ്റുകയും പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തലക്കെട്ട് വാര്‍ത്തയ്ക്ക് അനുയോജ്യമല്ലെന്ന് മനസിലാക്കി മാറ്റിയെന്നും അനുബന്ധ ട്വീറ്റുകളും ഇല്ലാതാക്കിയെന്നും ബിബിസി വക്താവ് അറിയിച്ചു. അതേസമയം പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജസീന്ത ആര്‍ഡേണ്‍ ആവര്‍ത്തിച്ചു.

ഇതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്. പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ലേബര്‍ പാര്‍ട്ടി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

2017 ലാണ് ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്. അന്ന് അവര്‍ക്ക് വെറും മുപ്പത്തിയേഴ് വയസ് മാത്രമായിരുന്നു പ്രായം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അന്ന് ജസീന്ത.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.