വെല്ലിങ്ടൺ: ന്യൂസിലൻഡിൽ ആഞ്ഞുവീശിയ ഗബ്രിയേൽ ചുഴലിക്കാറ്റിൽ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം. വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണ് ഗതാഗതം താറുമാറായി. വൈദ്യുതി കമ്പികൾ പൊട്ടിവീണു. 46,000 വീടുകളിലെ വൈദ്യുതി നഷ്ടമായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചില പ്രദേശങ്ങളിൽ വെള്ളപ്പൊത്തെ തുടർന്ന് ആളുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം തേടിയിരിക്കുകയാണ്. ചൊവ്വാഴ്ച കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ന്യൂസിലൻഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്. ഗിസ്ബോൺ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്മ്യൂണിറ്റികൾ വൈദ്യുതിയോ മൊബൈൽ നെറ്റ്‌വർക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ടു.
ഗബ്രിയേൽ ഒരു അഭൂതപൂർവമായ കാലാവസ്ഥാ സംഭവമാണെന്നും വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കിയതായും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു.
2019 ലാണ് ആദ്യമായി ന്യൂസിലൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തെ തുടർന്നായിരുന്നു അത്. പിന്നാലെ 2020 കൊവിഡ് സമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.