ലോകസർക്കാർ ഉച്ചകോടി ദുബായില്‍ സമാപിച്ചു

ലോകസർക്കാർ ഉച്ചകോടി ദുബായില്‍ സമാപിച്ചു

ദുബായ്:ഭാവിയിലേക്ക് നോക്കുകയെന്നുളള സന്ദേശമുയർത്തി മൂന്ന് ദിവസം നീണ്ടുനിന്ന ലോകസർക്കാർ ഉച്ചകോടി സമാപിച്ചു. ലോകമെമ്പാടുമളള വിവിധ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് ലോക സർക്കാർ ഉച്ചകോടി. പുതിയ വെല്ലുവിളികള്‍ പഴയ ആയുധമുപയോഗിച്ച് മറികടക്കാനില്ല.സുരക്ഷിത ഭാവിയ്ക്കായി വിജയിച്ച ഭരണമാതൃകകള്‍ പിന്തുടരണം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ഭാവിയെ കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ട്. ഓരോ വർഷവും ഉച്ചകോടി നടക്കുമ്പോള്‍ വിജയിച്ച ഭരണമാതൃകകള്‍ ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ രാജ്യം ലോകത്തെ ഒരുമിപ്പിക്കുന്നു, ഭാവിയെ വാർത്തെടുക്കുന്നു,മാനവികതയെ സ്നേഹിക്കുന്നു, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഭാവിയില്‍ നിർമ്മിത ബുദ്ധിയുടെ പ്രധാന്യം കാബിനറ്റ് കാര്യ മന്ത്രിയും ഡബ്ല്യുജിഎസ് ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി വിശദീകരിച്ചു. സാങ്കേതികവിദ്യയെ ഉൾക്കൊള്ളൂവെന്ന് പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ സഹമന്ത്രി സാറാ അൽ അമീരിയും ആഹ്വാനം ചെയ്തു.

ദുബായ് മദീനത്ത് ജുമൈറയിലാണ് ഉച്ചകോടിയുടെ പത്താമത് പതിപ്പില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ 80 ലധികം കരാറുകളിലാണ് ഒപ്പുവച്ചത്. 250 ഓളം മന്ത്രിമാരും 10,000 നേതാക്കളും മറ്റ് സർക്കാർ സർക്കാരിതര ഉദ്യോഗസ്ഥരും ഉച്ചകോടിയില്‍ ഭാഗമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.