കറാച്ചി: പാകിസ്താനില്‍ പൊലീസ് മേധാവിയുടെ ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം. കറാച്ചിയിലെ മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് അക്രമികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായും അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതുമായിട്ടാണ് പ്രാഥമിക വിവരം.
ചാവേര്‍ ആക്രമണകാരികളുള്‍പ്പെടെ 12 അക്രമികളാണുണ്ടായിരുന്നതെന്നും പൊലീസ് യൂണിഫോം ധരിച്ചെത്തിയായിരുന്നു ആക്രമണമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആയുധധാരികളായെത്തിയവര്‍ പൊലീസ് ആസ്ഥാനത്തിന് നേരെ ഹാന്‍ഡ് ഗ്രനേഡുകള്‍ പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പാക് താലിബാൻ അറിയിച്ചിട്ടുണ്ട്.
രാത്രി ഏഴിനാണ് ആക്രമണം ആരംഭിച്ചത്. നഗരത്തിലൂടെയുള്ള പ്രധാന റോഡിലെ ഗതാഗതം പൊലീസ് അടച്ചു, അര്‍ദ്ധ സൈനികര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയുടെ കനത്ത സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനായുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ വരവും അടുത്തിടെ സമാപിച്ച അന്താരാഷ്ട്ര നാവിക സൈനിക അഭ്യാസമായ അമന്‍ 2023 നും ശേഷം നഗരത്തില്‍ സുരക്ഷ അതീവ ജാഗ്രതയിലായിരിക്കുന്ന സമയത്താണ് സംഭവം.