ഭൂകമ്പ മേഖലയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി തുര്‍ക്കി: മരണ സംഖ്യ 45,000 ത്തിലേക്ക്

ഭൂകമ്പ മേഖലയിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി തുര്‍ക്കി: മരണ സംഖ്യ 45,000 ത്തിലേക്ക്

ഇസ്തംബൂള്‍: ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തുര്‍ക്കി. ജീവനോടെ ഇനിയും ആളുകള്‍ കാണില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് ഭൂകമ്പം ബാധിച്ച് 11 പ്രവശ്യകളില്‍ ഒമ്പതിടങ്ങളിലും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 

പ്രഭവകേന്ദ്രമായ കഹ്‌റന്‍മറാസിലും ഏറ്റവും കൂടുതല്‍ ബാധിച്ച ഹാതെയ്‌ലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹാതെയ്ല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്നംഗ കുടുംബത്തെ ശനിയാഴ്ച രക്ഷപ്പെടുത്തിയതാണ് ജീവനോടെ ആളുകളെ പുറത്തെടുത്ത ഒടുവിലെ ശ്രമം. ഇതില്‍ 12 വയസുകാരന്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.

ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 44,377 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. തുര്‍ക്കിയില്‍ മാത്രം 40,689 പേര്‍ മരിച്ചു. സിറിയയില്‍ എത്രപേര്‍ മരിച്ചുവെന്നതിന്റെ പൂര്‍ണ കണക്ക് ലഭിക്കാന്‍ താമസമുണ്ടാകുമെന്ന് യുഎന്‍ അറിയിച്ചു. മരണസംഖ്യ അമ്പതിനായിരം കടക്കുമെന്നാണ് കണക്കാക്കല്‍. 1,05,794 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലോ തകര്‍ന്നു. 

ഇതിനിടെ തുര്‍ക്കിയില്‍ 6,040 തുടര്‍ചലനങ്ങള്‍ ഉണ്ടായതായി തുര്‍ക്കി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ആദ്യ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഒന്‍പതു മണിക്കൂറിനുശേഷം ഉണ്ടായ ഭൂകമ്പം 7.5 തീവ്രതയാണു രേഖപ്പെടുത്തിയത്. 40 തുടര്‍ ചലനങ്ങള്‍ 5.6 തീവ്രത രേഖപ്പെടുത്തി. ഒരെണ്ണത്തിന്റെ തീവ്രത 6.6 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.