ഒരു വിജയവും അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്താനാവില്ല; അധിനിവേശ വാർഷികത്തിന് മുന്നോടിയായി ഉക്രെയ്നിൽ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ

ഒരു വിജയവും അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്താനാവില്ല; അധിനിവേശ വാർഷികത്തിന് മുന്നോടിയായി ഉക്രെയ്നിൽ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപ്പാപ്പ. രാജ്യത്ത് വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും മാര്‍പ്പാപ്പ അഭ്യർത്ഥിച്ചു. ഒരു വിജയവും അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്താനാവില്ലെന്നും പാപ്പ പറഞ്ഞു.

ഈ അസംബന്ധവും ക്രൂരവുമായ യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷമാകുന്നു, ഏറ്റവും ദുഃഖകരമായ ഒരു വാർഷികമാണിതെന്നും മാർപ്പാപ്പ പറഞ്ഞു. യുദ്ധം നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മരിച്ചവരുടെയും പരിക്കേറ്റവരുടെയും അഭയാർത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും എണ്ണവും രാജ്യത്ത് സംഭവിച്ച നാശവും സാമ്പത്തികവും സാമൂഹികവുമായ നാശനഷ്ടങ്ങൾ സ്വയം സംസാരിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.

"കുറ്റകൃത്യങ്ങളും അക്രമങ്ങളുമെല്ലാം ദൈവം പൊറുക്കട്ടെ. അവന്‍ സമാധാനത്തിന്റെ കൂടി ദൈവമാണ്. ദുരിതം അനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയുമായി നമുക്ക് ചേര്‍ന്ന് നില്‍ക്കാം. യുദ്ധം തടയാന്‍ സാധ്യമായത് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് നമുക്ക് സ്വയം ചോദിക്കാം. വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കും രാഷ്ട്രനേതാക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു" മാര്‍പ്പാപ്പ വിശദീകരിച്ചു.

ഉക്രെയ്‌നിലെ തങ്ങളുടെ സൈനിക സാന്നിധ്യം ഒരു "പ്രത്യേക ഓപ്പറേഷന്റെ" ഭാഗമാണെന്ന റഷ്യയുടെ വാദത്തെയും ഫ്രാൻസിസ് പാപ്പ തള്ളിക്കളഞ്ഞു.

"യുദ്ധം നിർത്താൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടോയെന്ന് നമുക്ക് സ്വയം ചോദിക്കാം. സ്വയം സമർപ്പിക്കാൻ രാജ്യങ്ങളുടെ മേൽ അധികാരമുള്ള എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സംഘർഷം അവസാനിപ്പിക്കാനും വെടിനിർത്തലിലെത്താനും സമാധാന ചർച്ചകൾ ആരംഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിക്കുന്നത് ഒരിക്കലും യഥാർത്ഥ വിജയമാകില്ല" ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വത്തിക്കാനില്‍ നടന്ന പൊതു സദസ്സിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്. വത്തിക്കാനിലെ ഉക്രെയ്ന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷും ഉക്രെയ്ന്‍ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തിരുന്നു. 2022 ഫെബ്രുവരി 24 ന് റഷ്യ - ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം എല്ലാ പൊതു വേദികളിലും മാര്‍പ്പാപ്പ നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.