അബുദാബി: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുളള വിമാനടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധന. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടുത്തതും, യുഎഇയിലെ സ്കൂളുകളില്‍ അവധി തുടങ്ങുന്നതുമായ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്കില്‍ വർദ്ധനയുണ്ടായതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വാരം വരെ 500 ദിർഹത്തിനുളളില്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പറക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍, ഈയാഴ്ച 700-900 ദിർഹമാണ് നിരക്ക്. അടുത്തവാരം ഇതിനിയും കൂടുമെന്നാണ് കണക്ക് കൂട്ടല്‍. വന്ദേഭാരത് മിഷന്‍റെ ഭാഗമായുളള വിമാനങ്ങളാണ് നിലവില്‍ ഗള്‍ഫ് സെക്ടറുകളില്‍ നിന്ന് സർവീസ് നടത്തുന്നത്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഇത്തിഹാദ് എയർവേയ്സ് തുടങ്ങി വിവിധ വിമാന കമ്പനികള്‍ക്ക് സർവ്വീസ് നടത്താന്‍ അനുമതിയുണ്ടെങ്കിലും വിരലിലെണ്ണാവുന്ന സർവ്വീസുകളാണുളളതെന്നുളളതും നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്.