കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാര്‍ട്ടി വിട്ടു

കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാര്‍ട്ടി വിട്ടു

ബംഗളുരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ബിജെപി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സീറ്റ് തര്‍ക്കമാണ് ഷെട്ടാര്‍ ബിജെപിയുമായി പിരിയാന്‍ കാരണമായത്.

പാര്‍ട്ടി നേതൃത്വം ഇടപെട്ടുള്ള സമവായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഷെട്ടാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഷെട്ടാറിനെ പാര്‍ട്ടിയില്‍ തന്നെ നിലനിര്‍ത്തുന്നതിന് ബിജെപി നേതാക്കള്‍ രാത്രി വൈകിയും മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇന്നു തന്നെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടേക്കുമെന്നും സൂചനയുണ്ട്. ഒരു കാരണവശാലും താന്‍ മത്സരിക്കാതിരിക്കില്ല എന്ന നിലപാട് ഷെട്ടാര്‍ പാര്‍ട്ടി നേതാക്കളോട് വ്യക്തമാക്കുകയായിരുന്നു.

ബിജെപി തന്നെ അപമാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഷെട്ടാര്‍ പാര്‍ട്ടി വിടുന്നത്. താന്‍ ആരാണെന്ന് മനസിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. അതിനാലാണ് രാജിയെന്നും ജഗദീഷ് ഷെട്ടാര്‍ രാജിയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷ്മണ്‍ സാവദിയെപ്പോലെ ഷെട്ടാറും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.