'ഒറ്റക്കെട്ടായി ബിജെപിയെ നേരിടും; പ്രതിപക്ഷ നേതാക്കളുടെ വിശാല യോഗം വിളിക്കണം': നിതീഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത

'ഒറ്റക്കെട്ടായി ബിജെപിയെ നേരിടും; പ്രതിപക്ഷ നേതാക്കളുടെ വിശാല യോഗം വിളിക്കണം': നിതീഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപ മുഖ്യമന്ത്രി തേജസ്വി യാദവും കൂടിക്കാഴ്ച്ച നടത്തി. കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ നേതാക്കളുടെ വിശാല യോഗം വിളിക്കണമെന്ന ആവശ്യം മമത ബാനര്‍ജി മുന്നോട്ടു വച്ചു. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

'വരുന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. ഞങ്ങള്‍ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളില്ല, ഒന്നിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും'- നിതീഷിനും തേജസ്വിക്കുമൊപ്പമിരുന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ നിതീഷ് കുമാറിനോട് ഒരു അഭ്യര്‍ത്ഥന മാത്രമാണ് നടത്തിയത്. ജയപ്രകാശ് നാരായണന്റെ പ്രവര്‍ത്തനം ആരംഭിച്ചത് ബിഹാറില്‍ നിന്നാണ്. ബിഹാറില്‍ ഒരു സര്‍വകക്ഷി യോഗം കൂടിയാല്‍ അടുത്ത നടപടിയെന്താകണമെന്ന് നമുക്ക് തീരുമാനിക്കാം.

പക്ഷേ ആദ്യം നമ്മള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കണം. എനിക്ക് എതിര്‍പ്പില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ബിജെപി പൂജ്യത്തിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും മമത പറഞ്ഞു.

മമതയുമായി വളരെ പോസിറ്റീവായ ചര്‍ച്ചയാണ് നടന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. രാജ്യത്തിന്റെ പുരോഗതിക്കായി ഭരിക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ലെന്നും വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നും നിതീഷ് കുറ്റപ്പെടുത്തി.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി നിതീഷ് കുമാര്‍ വൈകാതെ കൂടിക്കാഴ്ച നടത്തും. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് പോലുള്ള പാര്‍ട്ടികളുമായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താന്‍ ആര്‍ജെഡി നേതാവ് തേജസ്വി ഏതാനും ചര്‍ച്ചകള്‍ നടത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.