അങ്കാറ : ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നതിന് പിന്നാലെ തുര്‍ക്കിയും ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നു. 2018 മെയ് മാസത്തിൽ തുർക്കി ഇസ്രായേലിലെ അംബാസഡറെ പിന്‍വലിച്ചതിന് രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും അംബാസഡറെ നിയമിക്കുന്നത്.
പലസ്തീന്‍കാര്‍ക്കെതിരായ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിലെ അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പലസ്തീന്‍കാര്‍ സമരം നടത്തിയത്. ഇവര്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച തുര്‍ക്കി പ്രതിഷേധ സൂചകമായി , തങ്ങളുടെ ഇസ്രായേല്‍ അംബാസഡറെ പിന്‍വലിച്ചു. ഉഫുക് ഉലുതാസ് ആണ് പുതിയ അംബാസഡര്‍. പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ അനുനയിപ്പിക്കുകയും അമേരിക്കയുമായി ബന്ധം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കിയുടെ പുതിയ നയതന്ത്ര നീക്കം. എർദോഗനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വാക് പയറ്റുകൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്.