കര്‍ണാടക സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിന് 1.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം

കര്‍ണാടക സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിന് 1.5 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ഇന്ന് ചുമതലയേല്‍ക്കും. 25 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. 80 പേരുടെ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

ബെംഗളുരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒന്നര ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12.30 ന് ഗവര്‍ണര്‍ തന്‍വീര്‍ ചന്ദ് ഗലോട്ട് കര്‍ണാടകയുടെ 24ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കന്‍മാരും ബെംഗളുരുവിലെത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.

ഇരുപതോളം പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും ക്ഷണമുണ്ട്. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബംഗളുരു നഗരത്തില്‍ പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.