ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു, പിന്നാലെ വിമാനാപകടത്തില്‍ അച്ഛനും; പതിനേഴ് ദിവസത്തിനിടെ റിയയും കിയയും അനാഥരായി

ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു, പിന്നാലെ വിമാനാപകടത്തില്‍ അച്ഛനും; പതിനേഴ് ദിവസത്തിനിടെ റിയയും കിയയും അനാഥരായി

അഹമ്മദാബാദ്: പതിനേഴ് ദിവസങ്ങള്‍ക്കിടെ എട്ട് വയസുകാരി റിയയ്ക്കും നാല് വയസുകാരി കിയയ്ക്കും നഷ്ടമായത് മാതാവിനെയും പിതാവിനെയും.

ക്യാന്‍സര്‍ ബാധിതയായ അമ്മ ഭാരതി(35) മരിച്ചത് മെയ് 26 ന്. അച്ഛനായിരുന്നു പിന്നീട് ആ പെണ്‍കുഞ്ഞുങ്ങളുടെ ഏക ആശ്രയം. എന്നാല്‍ ഇക്കഴിഞ്ഞ പന്ത്രണ്ടിന് അഹമ്മദാബാദില്‍ നടന്ന വിമാനാപകടത്തില്‍ അച്ഛന്‍ അര്‍ജുനും(37) യാത്രയായതോടെ റിയയും കിയയും അനാഥരായി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചു വരികയായിരുന്നു ഗുജറാത്ത് സ്വദേശിയായ അര്‍ജുനും ഭാര്യയും. 2023 ല്‍ അര്‍ജുന്റെ സഹോദരന്‍ ഗോപാലും ഭാര്യയും ലണ്ടനില്‍ എത്തി. തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ഫര്‍ണീച്ചര്‍ ബിസിനസ് ആരംഭിച്ചു.

ഇതിനിടെയാണ് ഭാരതിക്ക് കാന്‍സര്‍ പിടിപെടുന്നത്. ചികിത്സയ്ക്കിടെ ഇക്കഴിഞ്ഞ മെയ് 26 ന് ഭാരതി മരണപ്പെട്ടു. ഭാരതിയുടെ ചിതാഭസ്മം നര്‍മദാ നദിയില്‍ ഒഴുക്കുന്നതിനായായിരുന്നു അര്‍ജുന്‍ നാട്ടില്‍ എത്തിയത്.

ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ വിമാനാപകടം അര്‍ജുന്റെയും ജീവനെടുത്തു. നിലവില്‍ ലണ്ടനില്‍ അര്‍ജുന്റെ സഹോദരന്‍ ഗോപാലിന്റെ സംരക്ഷണത്തിലാണ് കുട്ടികള്‍.

ദിവസങ്ങളുടെ ഇടവേളയില്‍ മകനും മരുമകളും മരിച്ചതിന്റെ ആഘാതത്തിലാണ് അര്‍ജുന്റെ മാതാവ് അറുപത്തിരണ്ടുകാരി കാഞ്ചന പട്ടോളിയ. കുഞ്ഞുമക്കളുടെ കാര്യത്തിലും അവര്‍ ആശങ്കയിലാണ്. ഡിഎന്‍എ പരിശോധനയ്ക്കായി കാഞ്ചനയായിരുന്നു ആശുപത്രിയില്‍ എത്തിയത്.

ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അര്‍ജുന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കാഞ്ചന പറയുന്നു.

നിലവില്‍ ലണ്ടനിലെ സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ആവശ്യമെങ്കില്‍ അവരുടെ പരിചരണത്തിനായി ലണ്ടനിലേക്ക് പോകും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കാഞ്ചന പറഞ്ഞു.

ഗുജറാത്തിലെ അമറേലി സ്വദേശികളായിരുന്നു അര്‍ജുനും കുടുംബവും. ഇവര്‍ പിന്നീട് സൂറത്തിലേക്ക് താമസം മാറ്റുകയായിരുന്നു. പിതാവ് രമേശ് പട്ടോളിയ സൂറത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദേഹം മരിച്ചു.

തുടര്‍ന്ന് കടയുടെ നടത്തിപ്പ് കാഞ്ചന ഏറ്റെടുക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പായിരുന്നു കച്ച് സ്വദേശിയായ ഭാരതിയെ അര്‍ജുന്‍ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.