ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്രം; പ്രതിഷേധവുമായി ആം ആദ്മി

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടികുറയ്ക്കാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്രം; പ്രതിഷേധവുമായി ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി കേന്ദ്രം. സുപ്രീം കോടതിയുടെ വിധിയിലൂടെ ഡല്‍ഹി സര്‍ക്കാറിന് ലഭിച്ച അധികാരങ്ങള്‍ മറികടക്കാനാണ് ഓര്‍ഡിനന്‍സ്. സ്ഥലം മാറ്റം, വിജിലന്‍സ്, മറ്റ് ആകസ്മികമായ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിന് നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനാണ് ശ്രമം.

ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുകയാണ് സമിതിയുടെ അധികാരം. ഡല്‍ഹി ഗവര്‍ണര്‍ ചെയര്‍മാനായ ഈ അതോറിറ്റി തീരുമാനമെടുക്കേണ്ട എല്ലാ വിഷയങ്ങളിലും ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടുകള്‍ കണക്കാക്കിയാണ് തീരുമാനങ്ങള്‍ എടുക്കുക. മുഖ്യമന്ത്രിയെ മറികടന്ന് കേന്ദ്രം നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. സമിതിയില്‍ അഭിപ്രായ വ്യത്യസമുണ്ടായാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.

അതേസമയം കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനാണ് തീരുമാനം എടുക്കാന്‍ അവകാശമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അതിഷി മര്‍ലെന വ്യക്തമാക്കി. ഭരണഘടന അധികാരം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഭൂമി, ക്രമസമാധാനം, പൊലീസ് എന്നിവ ഒഴികെ എല്ലാ തീരുമാനങ്ങള്‍ക്കും അരവിന്ദ് കെജ്രിവാളിനാണ് അധികാരം എന്നും അവര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.