കാലപ്പഴക്കം അപകട കാരണമോ?; മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിര്‍ത്തി

കാലപ്പഴക്കം അപകട കാരണമോ?; മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിര്‍ത്തി

ന്യൂഡല്‍ഹി: അഞ്ച് പതിറ്റാണ്ടായി വ്യോമസേനയുടെ ഭാഗമായ റഷ്യന്‍ നിര്‍മിത മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം താല്‍കാലികമായി നിര്‍ത്തി. രാജസ്ഥാനില്‍ ഈ മാസം ആദ്യം മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിശദമായ അന്വേഷണം നടത്തി തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുന്നതുവരെ സേവനം നിര്‍ത്തിവയ്ക്കുകയാണെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റഷ്യന്‍ നിര്‍മിത മിഗ് 21 വ്യോമ സേനയുടെ പക്കലുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. അഞ്ച് പതിറ്റാണ്ടായി ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. സാങ്കേതികത്തകരാര്‍ മൂലമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ 'പറക്കുന്ന ശവപ്പെട്ടി' എന്ന വിളിപ്പേരും ഇതിനു വീണിരുന്നു. നിലവില്‍ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങള്‍ രണ്ട് വര്‍ഷത്തിനകം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.

ഇക്കഴിഞ്ഞ മേയ് എട്ടിന് സൂറത്ഗട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 21 വിമാനം ഹനുമാന്‍ഗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മുഴുവന്‍ മിഗ് വിമാനങ്ങളുടെയും സേവനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.