അടുത്ത വര്‍ഷത്തെ ക്വാഡ് സമ്മേളനം ഇന്ത്യയില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

അടുത്ത വര്‍ഷത്തെ ക്വാഡ് സമ്മേളനം  ഇന്ത്യയില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ടോക്യോ: അടുത്ത വര്‍ഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും. തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ക്വാഡ് യോഗത്തില്‍ നരേന്ദ്ര മോഡി പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ കഴിയുന്ന സുപ്രധാന ശക്തിമായി ക്വാഡ് വളര്‍ന്നു. ക്രിയാത്മകവും ജനാധിപത്യപരവുമായ അജണ്ടകളുടെ അടിസ്ഥാനത്തിലാണ് സഖ്യം മുന്നോട്ട് പോകുന്നത്.

മനുഷ്യരാശിയുടെ സമൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തനം തുടരും. അടുത്ത വര്‍ഷം ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജപ്പാനിലെ ഹിരോഷിമയില്‍ ജി 7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് യോഗം ചേര്‍ന്നത്. ജി സെവന്‍ ഉച്ചകോടിക്കിടെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരുമായും മോഡി സൗഹൃദം പങ്കിട്ടു. ഹിരോഷിമയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു.

ചൈനയും റഷ്യയും ഉയര്‍ത്തുന്ന ഭീഷണികള്‍ മറികടന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമുള്ള പൊതുസമീപനത്തിന് ജി 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.