പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധത്തിന് ഗുസ്തി താരങ്ങൾ; നുണപരിശോധനക്ക് നിബന്ധന മുന്നോട്ടുവച്ച് സമ്മതമെന്ന് ബ്രിജ്ഭൂഷൺ

പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധത്തിന് ഗുസ്തി താരങ്ങൾ; നുണപരിശോധനക്ക് നിബന്ധന മുന്നോട്ടുവച്ച് സമ്മതമെന്ന് ബ്രിജ്ഭൂഷൺ

ന്യൂഡൽഹി: ലൈംഗികരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ അനുവദിച്ച സമയം കഴിഞ്ഞതോടെ പുതിയ പാർലമെന്റ് മന്ദിരത്തിന് മുമ്പിൽ പ്രതിഷേധിക്കാനൊരുങ്ങി ഗുസ്തി താരങ്ങൾ. പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്ന മെയ് 28 ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചു. 

അതേസമയം ലൈംഗികാതിക്രമ ആരോപണങ്ങളുടെ സത്യം വെളിച്ചത്ത് കൊണ്ടുവരുന്നതിന് നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് സമ്മതിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. 

നുണ പരിശോധനയ്ക്കായി നാർക്കോ ടെസ്റ്റിനും പോളിഗ്രാഫി ടെസ്റ്റിനും തയാറാണ്. പക്ഷേ തന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും ഈ പരിശോധനകൾക്ക് വിധേയരാകണമെന്ന് ബ്രിജ്ഭൂഷൺ നിബന്ധന വച്ചു. 'രണ്ടു ഗുസ്തിക്കാരും ടെസ്റ്റിന് തയാറാണെങ്കിൽ മാധ്യമങ്ങളെ അറിയിക്കുക. താനും ഇതിന് തയാറാണെന്ന്' ബ്രിജ്ഭൂഷൺ ശരൺ സിങ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസിൽ ലൈംഗികാതിക്രമ പരാതി നൽ‌കിയത്. താരങ്ങളുടെ പരാതി സുപ്രീം കോടതിയിൽ എത്തിയതോടെയാണ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. പക്ഷേ നടപടികൾ അവിടെവച്ച് അവസാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.