ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 150 ലേറെ പേര്‍ക്ക് പരിക്ക്; പലരുടെയും നില ഗുരുതരം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്  150 ലേറെ പേര്‍ക്ക് പരിക്ക്; പലരുടെയും നില ഗുരുതരം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്ക്. ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

കൊല്‍ക്കത്തയിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് വരികയായിരുന്ന കോറമണ്ടല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. അമ്പതിലധികം പേരെ ബാലസോര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കോറമണ്ടല്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. അഞ്ചോളം ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങി പോയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

രക്ഷാ പ്രവര്‍ത്തനത്തിനായി നാല് എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക ടീമിനെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.