'ഒപ്പം യാത്ര ചെയ്ത പലരും മരിച്ചു'; എഴുന്നേറ്റ് നിന്നതിനാല്‍ രക്ഷപ്പെട്ടുവെന്ന് തൃശൂര്‍ സ്വദേശികള്‍

'ഒപ്പം യാത്ര ചെയ്ത പലരും മരിച്ചു'; എഴുന്നേറ്റ് നിന്നതിനാല്‍ രക്ഷപ്പെട്ടുവെന്ന് തൃശൂര്‍ സ്വദേശികള്‍

ന്യൂഡല്‍ഹി: കണ്‍മുന്നില്‍ ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍ സ്വദേശികള്‍. അവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന പലരും അപകടത്തില്‍ മരിച്ചു. അന്തിക്കാട് സ്വദേശികളായ കിരണ്‍, വിജേഷ്, വൈശാഖ്, രഘു എന്നിവരാണ് ഓഡീഷ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ട്രെയിനില്‍ നില്‍ക്കുകയായിരുന്നതിനാലാണ് രക്ഷപ്പെടാനായതെന്ന് ഇവര്‍ പറയുന്നു.

രണ്ട് തവണ ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞുവെന്ന് ഇവര്‍ പറയുന്നു. കോച്ചില്‍ ഒപ്പം യാത്ര ചെയ്ത ആളുകളില്‍ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി. തങ്ങളില്‍ ഒരാളുടെ പല്ല് പോയെന്നും നടുവിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അപകടത്തിന് ശേഷം മലയാളി സംഘം ഒരു വീട്ടില്‍ അഭയം തേടി. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നിരവധി പേരാണ് നേരില്‍ കണ്ട ദുരന്തം വ്യക്തമാക്കിയത്. കൈകളും കാലുകളും ചിതറിക്കിടക്കുന്ന നിലയിലാണ് എന്നാണ് ഒരാള്‍ പറഞ്ഞത്. ട്രെയിന്‍ ട്രാക്കില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണെന്നും പറയുന്നു. ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിനു പിന്നാലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. പത്ത് പതിനഞ്ച് പേര്‍ തനിക്ക് മുകളിലുണ്ടായിരുന്നു. കൈക്കും കഴുത്തിനും പരുക്കേറ്റിരുന്നു. ട്രെയിനിനു പുറത്തേക്കു കടന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.