പാരീസ്: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പിറവിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി ഫ്രഞ്ച് നഗരമായ ല്യോണിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച ക്രിസ്മസ് ട്രീ ഇസ്ലാമിക തീവ്രവാദികൾ അഗ്നിക്കിരയാക്കി. ആരെയും ആകർഷിക്കുന്ന രീതിയിൽ അതിമനോഹരമായി അലങ്കരിച്ചിരുന്ന ക്രിസ്മസ് ട്രീയുടെ ചിത്രം സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഇസ്ലാമിക തീവ്രവാദികൾ ട്രീ അഗ്നിക്കിരയാക്കിയത്. ക്രിസ്മസ് ട്രീ കത്തിക്കൊണ്ടിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ക്രിസ്മസ് ട്രീ കത്തിച്ചത് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് പ്രദേശവാസികള്‍ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ല്യോണ്‍ നഗരം ഇസ്ലാമിക തീവ്രവാദികളുടെ ശക്തി പ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അര്‍മേനിയന്‍ കൂട്ടക്കൊലക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് എര്‍ദോര്‍ഗന്റെ ഭരണസഖ്യമായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ഗ്രേ വൂള്‍ഫ് (ചാരനിറമുള്ള ചെന്നായ) എന്ന മതമൗലീക സംഘടനയുടെ ശക്തി പ്രകടനങ്ങള്‍ക്കും ല്യോണ്‍ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില്‍ തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ നോട്രഡാം പള്ളിയില്‍ മൂന്നു പേരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത് അടക്കമുള്ള രക്തരൂക്ഷിതമായ അക്രമങ്ങളെ തുടർന്ന് ഇസ്ലാമിക തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. തുടര്‍ച്ചയായ അക്രമങ്ങളെത്തുടർന്ന് രാജ്യത്ത് വളര്‍ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു.