മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. പൂനെ - മുംബൈ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് സംഭവം. കുഡെ ഗ്രാമത്തിന് സമീപമുള്ള മേൽപ്പാലത്തിലാണ് ടാങ്കർ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകിയത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ ടാങ്കറിൻറെ ഡ്രൈവറും സഹായിയും റോഡിലൂടെ സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് പേരും മരിച്ചതായാണ് വിവരം. നിരവധി പേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.
എണ്ണ റോഡിൽ പരന്നൊഴുകിയതോടെ വാഹനങ്ങൾ നിയന്ത്രണം നഷ്ടമായി തെന്നിവീഴുന്ന സാഹചര്യമുണ്ടായി. എക്‌സ്‌പ്രസ്‌വേ പൊലീസ്, പൂനെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, ലോണാവാല - ഖോപോളി മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള അഗ്നിശമന സേന, ഐഎൻഎസ് ശിവാജി എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
എത്രയും വേഗം ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തിയാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കെമിക്കൽ ടാങ്കറായതിനാൽ തന്നെ വായു മലിനീകരണ സാധ്യതയും സർക്കാർ മുന്നിൽ കാണുന്നുണ്ട്.