ഇംഫാൽ: മണിപ്പൂരിലെ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം. സമാധാനം പുനസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ തികഞ്ഞ പരാജയം എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സർവകക്ഷി യോഗത്തിലേക്ക് വിളിക്കാത്തതിൽ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.
മണിപ്പൂരിൽ സംഘർഷം രണ്ട് മാസം പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
ബിജെപിയിൽ നിന്ന് നിത്യാനന്ദ് റായ്, പ്രഹ്ലാദ് ജോഷി, ജെപി നദ്ദ, കോൺഗ്രസിൽ നിന്ന് ഒ ഇബോബി സിംഗ്, ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ നിന്ന് പ്രിയങ്ക ചതുർവേദി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് ബിജെഡിയിൽ നിന്ന് പിനാകി മിശ്ര എഐഎഡിഎംകെയിൽ നിന്ന് എം തമ്പിദുരൈ, ഡിഎംകെയിൽ നിന്ന് തിരുച്ചി ശിവ, ആർജെഡിയിൽ നിന്ന് മനോജ് ഝാ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് രാം ഗോപാൽ യാദവ്, എഎപിയിൽ നിന്ന് സഞ്ജയ് സിംഗ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് യോഗത്തിന് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തിൽ പ്രധാന മന്ത്രിയുടെ മൗനവും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സർക്കാറിന്റെ പരാജയം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ തുറന്നുകാട്ടി. മണിപ്പൂരിൽ നിന്നുള്ള പത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു. മണിപ്പൂരിലേക്ക് ഒരാഴ്ചയ്ക്കകം സർവകക്ഷി സംഘത്തെ അയക്കണം എന്ന് യോഗത്തിൽ തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേ സമയം യോഗത്തിൽ സിപിഐയെ ക്ഷണിക്കാത്തതിൽ ബിനോയ് വിശ്വം എം എംപി പ്രതിഷേധം രേഖപ്പെടുത്തി. സിപിഐ പ്രതിനിധിയായെത്തിയ പി. സന്തോഷ് കുമാർ എം.പി യോഗ സ്ഥലത്ത് എത്തിയ ശേഷം മടങ്ങി. അതിനിടെ മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. പൊതു ജനാരോഗ്യം, പൊതു വിതരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എൽ സുസിന്ദ്രോ മെയ്തേയിയുടെ രണ്ട് ഗോഡൗണുകൾ അക്രമികൾ തീവച്ചു.