അബുദബി:വിദ്വേഷകരമായ ഉളളടക്കമുളള വീഡിയോ പങ്കുവച്ച യുവതിയ്ക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ച് അബൂദബി ക്രിമിനൽ കോടതി. സമൂഹമാധ്യമത്തിലൂടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
വിദ്വേഷ പരാമർശം നടത്തിയ വീഡിയോ പങ്കുവച്ച യുവതിയുടെ ഫോൺ പിടിച്ചെടുക്കാനും വിഡിയോ ഡിലീറ്റ് ചെയ്യാനും സമൂഹമാധ്യമ അക്കൗണ്ട് ഇല്ലാതാക്കാനും കോടതി നിർദ്ദേശിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
പുരുഷന്മാരെയും ഗാർഹിക തൊഴിലാളികളെയും അവഹേളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവതി അറസ്റ്റിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇവർ കുറ്റം ചെയ്തതായി വ്യക്തമാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ വിദ്വേഷ പ്രചരണം നടത്തുന്നത് യുഎഇയില്‍ കുറ്റകരമാണ്.