കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വിവിധ സംഘർഷങ്ങളിലായി ഒമ്പത് പേർ കൊല്ലപ്പെട്ടു. അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സി.പി.എമ്മിൻറെയും കോൺഗ്രസിൻറെയും ബി.ജെ.പിയുടെയും ഓരോ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജൻറുമാണ് കൊല്ലപ്പെട്ടത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന കേന്ദ്രസേന അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പലയിടത്തും ബൂത്തുകൾ കയ്യേറി അക്രമി സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. കുച്ച് ബിഹാറിലെ ബരാവിൽ പ്രൈമറി സ്കൂളിലെ പോളിങ് ബൂത്തിൽ അതിക്രമിച്ച് കയറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. മുർഷിദാബാദിൽ കോൺഗ്രസ് - തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.
കേന്ദ്ര സേന എത്താതെ വോട്ട് രേഖപ്പെടുത്താൻ പോകില്ലെന്ന് നന്ദിഗ്രാമിലെ ഒന്നാം ബ്ലോക്കിലെ നാട്ടുകാർ പ്രഖ്യാപിച്ചു. റെജി നഗർ, തൂഫാൻ ഗഞ്ച്, ഖർഗാവ് എന്നിവിടങ്ങളിൽ തങ്ങളുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പർഗാനസ് ജില്ലയിൽ പൊലീസ് പെട്രോൾ ബോംബ് കണ്ടെത്തി. മാൾഡ, ഭാംഗോർ, ലസ്കർപൂർ, സാംസർഗഞ്ച് എന്നിവിടങ്ങളിലുണ്ടായ ബോംബേറിൽ രണ്ട് കുട്ടികൾക്കും പരിക്കേറ്റു.