കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 42,097 വാർഡുകളിൽ തൃണമൂൽ കോൺഗ്രസിന് തകർപ്പൻ ജയം. 9,223 സീറ്റുകളിൽ ബിജെപിയും 3021 സീറ്റുകളിൽ സിപിഐഎമ്മും 2430 സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു.
24 മണിക്കൂറിൽ അധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ഒടുവിലാണ് പശ്ചിമ ബംഗാളിൽ അന്തിമഫലം പുറത്ത് വന്നത്. പ്രതിപക്ഷം ഉയർത്തിയ എല്ലാ ആരോപണങ്ങളേയും നിഷ്പ്രഭമാക്കിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയം. ജില്ല പരിഷത്തുകളും പഞ്ചായത്ത് സമിതികളും തൃണമൂൽ തൂത്തുവാരി.
വോട്ടെണ്ണൽ ദിനത്തിൽ സൗത്ത് 24 പർഗാനയിലെ ഭങ്കോറിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. രണ്ട് ഐഎസ്എഫ് പ്രവർത്തകരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. അഡീഷണൽ എസ്പിക്കും സുരക്ഷ ഉദ്യോഗസ്ഥനും സംഘർഷത്തിൽ വെടിയേറ്റു. ഐഎസ്എഫ് പ്രവർത്തകർ ഭങ്കോറിൽ വീണ്ടും വേട്ടെണ്ണൽ ആവശ്യപ്പെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്. നന്ദി ഗ്രാമിലും സംഘർഷ സാധ്യത നിലനിൽക്കുന്നു.