ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികളായ അക്രമികൾ 50കാരിയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിലാണ് സംഭവം.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികൾ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ സ്ത്രീയുടെ മുഖം വികൃതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാരിംഗ് നാഗ സമുദായത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ മണിപ്പൂർ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർ പരിസര പ്രദേശങ്ങളിലും വീടുകളിലും തിരച്ചിൽ നടത്തുണ്ട്. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ശനിയാഴ്ച മൂന്ന് ഒഴിഞ്ഞ ട്രക്കുകൾക്ക് തീയിട്ടു. എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അക്രമികൾ കത്തിച്ചത്.
മണിപ്പൂർ കലാപം ആരംഭിച്ച് മൂന്നു മാസം ആയിട്ടും ഇതുവരെയും കലാപത്തെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. മെയ് മൂന്ന് മുതലുള്ള കണക്കുകൾ പ്രകാരം മണിപ്പൂരിൽ ഏകദേശം 357 ഓളം പള്ളികൾ കത്തി നശിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പലരും കുട്ടികളെ പോലും ഉപേക്ഷിച്ച് പാലായനം ചെയ്തിട്ടു പോലും പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.