വാഷിങ്ടൺ: കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യസംഘടന. 2500 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 10 മുതൽ ആഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം കുറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പല രാജ്യങ്ങളിലും കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ രാജ്യങ്ങൾ കൃത്യാമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നവും നിലനിൽക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദം ഇറിസ് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി രോഗപ്രതിരോധത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ.എൻ.കെ അറോറ പറഞ്ഞു.