ഹവായി: ഹവായിലെ ദ്വീപായ മൗയിയിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 96 ആയി. നൂറ്റാണ്ടിനിടെ, അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ ദുരന്തമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വെസ്റ്റ് മൗവിയിൽ മാത്രം 2,200 കെട്ടിടങ്ങൾ അഗ്നിക്കിരയായി. ഇതിൽ 86 ശതമാനവും റെസിഡൻഷ്യൽ ബിൽഡിങുകൾ ആയിരുന്നു. മൗവിയിലെ കനാപലിയിൽ വീണ്ടും കാട്ടുതീ പടർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ചരിത്ര പ്രാധാന്യമുളള ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കുന്നതിനു പകരം അധികൃതർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിർദേശങ്ങളും നൽകിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തൽ. തീ പടർന്നതോടെ വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങൾ വിവരം അറിയാൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും വിമർശനമുണ്ട്.
അതേ സമയം, ജല സംവിധാനത്തിൽ മാലിന്യവും രാസ വസ്തുക്കളും കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് മൗയി കൗണ്ടി അധികൃതർ മുന്നറിയിപ്പ് നൽകി. ബെൻസീനും മറ്റ് അസ്ഥിരമായ ജൈവ രാസവസ്തുക്കളും ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നിരിക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തൽഫലമായി ആരും പൈപ്പ് വെള്ളം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശം നല്കിയിട്ടുണ്ട്.