കീവ്: യുക്രെയ്നിലെ ചെർണിഹീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 117 പേർക്ക് പരിക്കേറ്റു. ഇതിൽ 12 കുട്ടികളും ഉൾപ്പെടുന്നു. വലിയ നാശ നഷ്ടം ഉണ്ടായതായാണ് വിവരം. സിനിമ തീയയേറ്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഗര മധ്യത്തിലെ പ്രധാന ചത്വരം എന്നിവയും തകർന്നതായി യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി അറിയിച്ചു.
റഷ്യ - യുക്രൈയിൻ യുദ്ധ സമയത്ത് റഷ്യ ചെർണിഹീവ് പിടിച്ചെടുത്തിരുന്നു. ബെലാറൂസ് അതിർത്തിയോടു ചേർന്ന നഗരമാണിത്. പിന്നീട് യുക്രെയ്ൻ തന്നെ ചെർണിഹീവ് പിടിച്ചെടുത്തു. അതേ സമയം പടിഞ്ഞാറൻ റഷ്യയിൽ നൊവ്‌ഗൊരോദിലെ വ്യോമ താവളത്തിന് നേർക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇതിന് പിന്നിലും യുക്രെയ്നാണെന്നും റഷ്യ ആരോപിച്ചു. ഡ്രോൺ നശിപ്പിച്ചെങ്കിലും ഇത് തകർന്നുവീണുണ്ടായ തീപിടിത്തത്തിൽ ഒരു വിമാനത്തിനു കേടുപാടുണ്ടായി.
2022 ഫെബ്രുവരി 24 നാണ് റഷ്യ - യുക്രൈയിൻ യുദ്ധമുണ്ടാകുന്നത്. ഏകദേശം ഒന്നര വർഷത്തോളമായി പോരാട്ടം വിവിധയിടങ്ങളിൽ തുടരുകയാണ്. ഇതുവരെ 62,295 പേരാണ് മരിച്ചതെന്ന സ്ഥിരീകരിച്ച കണക്ക്. 61,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 15000 പേരെയാണ് വിവിധ സംഭവങ്ങളിലായി കാണാതായത്. 1.7 കോടി ആളുകളെ മാറ്റി പാർപ്പിച്ചു. 1,40,000 കെട്ടിടങ്ങൾ തകരുകയും ഇതുവരെ 41 കോടിയെങ്കിലും നഷ്ടമുണ്ടായതായാണ് കണക്ക്.