ബ്രസീലിയ: തെക്കൻ ബ്രസീലിനെ തകർത്ത് ചുഴലിക്കാറ്റും പേമാരിയും. നിരവധി നഗരങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലായി. 27 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറു കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. റിയോ ഗ്രാൻഡെ ഡോ സുൾ, സാന്താ കാതറീന എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശംവിതച്ചത്.
മരണ സംഖ്യയും ഏറ്റവും കൂടുതൽ ഇവിടങ്ങളിലാണ്. സംസ്ഥാനത്തെ അറുപതോളം നഗരങ്ങളെ കൊടുങ്കാറ്റ് ബാധിച്ചതായി റിയോ ഗ്രാൻഡെ ഡോ സുൾ ഗവർണർ എഡ്വാർഡോ ലെയ്റ്റ് പറഞ്ഞു. 3700ലധികം ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂണിൽ തെക്കൻ ബ്രസീലിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 13 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകളെ വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ സാവോ പോളോ സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 65 പേർ കൊല്ലപ്പെട്ടിരുന്നു.