സിഡ്‌നി: സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ജെറ്റ്‌സ്റ്റാർ , ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. റേഡിയോ നിർദ്ദേശങ്ങൾ പാലിച്ചു നീങ്ങുകയായിരുന്ന വിമാനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്നുണ്ടായ സംഭവത്തിൽ ജെറ്റ്‌സ്റ്റാർ കാബിൻ ക്രൂ അംഗത്തിന് പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗോൾഡ് കോസ്റ്റിലേക്ക് പുറപ്പെടാൻ ടാക്സിവേയിലൂടെ നീങ്ങുകയായിരുന്ന ജെറ്റ്‌സ്റ്റാർ JQ402 എയർബസ് A320 വിമാനവും, ടോ ചെയ്യുകയായിരുന്ന ഖത്തർ എയർവേയ്‌സിന്റെ ബോയിംഗ് 777 വിമാനവും തമ്മിലാണ് അപകടസാധുതയുണ്ടായത്. കൂട്ടിയിടി ഒഴിവാക്കാൻ പൈലറ്റുമാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്നുണ്ടായ ബ്രേക്കിംഗിൽ വിമാനത്തിനുള്ളിൽ വീണ ജെറ്റ്‌സ്റ്റാർ ക്രൂ അംഗത്തിന് പരിക്കേൽക്കുകയും പിന്നീട് പാരാമെഡിക്കൽ സംഘം ചികിത്സ നൽകുകയും ചെയ്തു.
എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ ക്ഷാമവും ഡ്യൂട്ടി റോസ്റ്റർ പ്രതിസന്ധികളും മൂലം സിഡ്‌നി എയർപോർട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ സർവീസുകൾ തടസപ്പെട്ടിരുന്നു. സംഭവത്തിൽ ഓസ്‌ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയും ബന്ധപ്പെട്ട എയർലൈനുകളും വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.