ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണം: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തെ പരിഹസിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി അമേരിക്ക. ജനുവരിയില്‍ സിയാറ്റിലില്‍ വച്ച് അമിത വേഗതയിലായിരുന്ന പൊലീസ് പട്രോളിംഗ് കാറിടിച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാന്‍വി കാണ്ഡുല (23) മരിച്ചത്.

സംഭവത്തില്‍ പൊലീസുദ്യോഗസ്ഥരുടെ ബോഡി ക്യാം ഫൂട്ടേജ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡാനിയല്‍ ഓഡറര്‍ എന്ന പൊലീസുകാരന്‍ ജാനവിയുടെ മരണത്തെ പരിഹസിച്ച് സംസാരിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമായിരുന്നു.

ജാനവിയെ ഇടിച്ച വാഹനമോടിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം ഉണ്ടാവില്ലെന്നും 11,000 ഡോളറിന്റെ ചെക്ക് എഴുതി കൊടുത്താല്‍ മതിയെന്നും ഇയാള്‍ ചിരിച്ചുകൊണ്ട് പറയുന്നു. അവള്‍ മരിച്ചെന്നും സാധാരണക്കാരിയാണെന്നും പറയുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡിന്റെ വൈസ് പ്രസിഡന്റാണ് ഡാനിയേല്‍. ഗില്‍ഡിന്റെ പ്രസിഡന്റായ മൈക്ക് സോളനുമായി ഓഡറര്‍ ഫോണില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. കാര്‍ ഇടിച്ച ശേഷം ജാന്‍വി 100 അടി ദൂരത്തേക്ക് തെറിച്ചുവീണു. സിയാറ്റിലിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ജാനവി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.