ദേശീയ പതാക കത്തിച്ച് ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം; കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു

ദേശീയ പതാക കത്തിച്ച് ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം; കാനഡയില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു

ടൊറന്റോ: ഇന്ത്യന്‍ ദേശീയ പതാക കത്തിച്ച് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ പ്രതിഷേധം. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനെത്തിയവര്‍ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാട്ടുകയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി.

നിജ്ജാര്‍ വധത്തില്‍ ഇന്ത്യയാണ് ഉത്തരവാദിയെന്ന മുദ്രാവാക്യം വിളിച്ച് മഞ്ഞ ഖാലിസ്ഥാന്‍ കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. കാനഡയുടെ പതാകകളേന്തിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ചില ഗുരുദ്വാരകള്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു. ഇതോടെ ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പോലീസിനെയും ഫെഡറല്‍ പോലീസ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

അതിനിടെ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സംസാരിക്കും. കാനഡ-ഇന്ത്യ പ്രതിസന്ധിയിലെ നിലപാട് വ്യക്തമാക്കുകയും ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.