വിശ്രമം; ഗില്ലിന് നഷ്ടമാവുക അസുലഭ അവസരം

വിശ്രമം; ഗില്ലിന് നഷ്ടമാവുക അസുലഭ അവസരം

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഗില്ലിന് വിശ്രമം അനുവദിച്ചു. ആദ്യ രണ്ട് ഏകദിനവും വിജയിച്ച് പരമ്പര കൈപ്പിടിയിലാക്കിയ ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ അവസാന ഏകദിനത്തില്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് മികച്ച ഫോമില്‍ കളിക്കുന്ന ഗില്ലിന് വിശ്രമം അനുവദിച്ചത്.

ആദ്യ രണ്ട് ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി 178 റണ്‍സ് നേടിയ ഗില്ലിന് വിശ്രമം അനുവദിച്ചതോടെ ഗില്ലിന് നഷ്ടമാകുന്നത് മറ്റൊരു സുവര്‍ണാവസരമാണ്.

നിലവില്‍ ലോക ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗില്ലിന് 22 റണ്‍സ് കൂടെ ചേര്‍ക്കാനായാല്‍ പാക് നായകന്‍ ബാബര്‍ അസത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താമായിരുന്നു. ബാബറിന് 857 പോയിന്റാണുള്ളത്. 814 പോയിന്റാണ് ഗില്ലിന്റെ സമ്പാദ്യം. ഈ സുവര്‍ണാവസരമാണ് ഗില്ലിനു നഷ്ടമാകുക. എന്നാല്‍ നിലവിലെ ഫോം ലോകകപ്പിലും തുടരാനായാല്‍ ഈ സുവര്‍ണനേട്ടത്തിലേക്ക് ഗില്ലിന് അനായാസം എത്താനാകും.

അതേ സമയം, ഏഷ്യാകപ്പ് ടൂര്‍ണമെന്റിനു പിന്നാലെ ഓസ്‌ട്രേലിയയ്ക്ക് ഏതിരായ പരമ്പരയിലും തുടര്‍ച്ചയായി മല്‍സരിക്കുന്നത് കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നും അതിനാല്‍ തന്നെ അവര്‍ക്ക് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ സെലക്ടര്‍മാരുടെ നിലപാട്.

ഗില്ലിനു പുറമെ ശര്‍ദുല്‍ ഠാക്കൂറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആദ്യ രണ്ടു മല്‍സരങ്ങളിലേക്കു മാത്രം ടീമിനൊപ്പം ചേര്‍ന്ന ഓപ്പണര്‍ റിതുരാജ് ഗെയ്ക്ക് വാദ്, തിലക് വര്‍മ എന്നിവരും മൂന്നാം ഏകദിനത്തില്‍ ഉണ്ടാവില്ല.

ആദ്യ രണ്ട് ഏകദിനങ്ങളില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. ഇവര്‍ മൂന്നാം ഏകദിനത്തില്‍ കളിക്കും.

ആദ്യ രണ്ടു മല്‍സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് നാളെ രാജ്‌കോട്ടില്‍ ഇറങ്ങുക. അതേ സമയം, അവസാന മല്‍സരമെങ്കിലും വിജയിച്ച് നാണക്കേട് ഒഴിവാക്കാനാകും ഓസ്‌ട്രേലിയയുടെ ശ്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.