ഒട്ടാവ: കനേഡിയൽ പാർലമെന്റിൽ നാസി യുദ്ധവീരനെ അഭിനന്ദിച്ചതിന്റെ പേരിൽ വിമർശനം ശക്തമായതിനെ തുടർന്ന് കനേഡിയൻ ഹൗസ് സ്പീക്കർ ആന്റണി റോട്ട രാജിവച്ചു. കാനഡയിലെ ഹൗസ് ഓഫ് കോമൺസ് ലോവർ ചേംബർ സ്പീക്കറായ റോട്ട ചൊവ്വാഴ്ച രാജിവെക്കുന്നതായി അറിയിച്ചു. പരാമർശത്തെ തുടർന്ന് കാനഡയിലും ലോകമെമ്പാടുമുള്ള ജൂത സമൂഹങ്ങൾക്ക് ഉണ്ടായ വേദനയിൽ ആന്റണി റോട്ട ഖേദവും പ്രകടിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധസമയത്ത് നാസി യൂണിറ്റിൽ സേവനമനുഷ്ഠിച്ച മുൻ സൈനികനെ പരസ്യമായി പുകഴ്ത്തി ഒരാഴ്ച്ച തികയുന്നതിനു മുമ്പാണ് രാജി. റോട്ടയുടെ പരാമർശം വൻ വിമർശനത്തിന് കാരണമായികുന്നു. തുടർന്നാണ് അദ്ദേഹം നിയമസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചത്.
സംഭവത്തിൽ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 98കാരനായ യുക്രെയ്‌നിയൻ കുടിയേറ്റക്കാരൻ യാറോസ്ലാവ് ഹുംഗയെ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ വച്ച് യുദ്ധവീരനായി പ്രഖ്യാപിച്ച് ആദരിച്ചതിന് പിന്നാലെ വിവാദം ശക്തമാവുകയായിരുന്നു. യുക്രെയ്‌ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്കിയുടെ കാനഡ സന്ദർശനത്തിനിടെയായിരുന്നു സംഭവം. രണ്ടാം ലോക യുദ്ധത്തിൽ യുക്രേനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ യുക്രേനിയൻ-കനേഡിയൻ യുദ്ധ വീരൻ എന്നാണ് ഹുങ്കയെ അദേഹം വിശേഷിപ്പിച്ചത്.