കറാച്ചി: അടുത്ത 48 മണിക്കൂറില്‍ പാകിസ്ഥാനിൽ വൻ ഭൂകമ്പം ഉണ്ടായേക്കാമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ രംഗത്ത്. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാര്‍ സിസ്റ്റം ജോമെട്രിക്കല്‍ സര്‍വെയുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടാണ് ഫ്രാങ്കിന്റെ പ്രവചനം. ബലോചിസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വ്യത്യാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഭൂകമ്പ സൂചനകളാണെന്നും ആണ് ഫ്രാങ്ക് പ്രവചിക്കുന്നത്.
ഭൂകമ്പത്തിന് മുമ്പ് മൊറോക്കോയില്‍ രൂപപ്പെട്ടതിന് സമാനമായ വ്യത്യാനങ്ങളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കുന്നു. ഇത് സ്ഥിരീകരിക്കാൻ സാദ്ധ്യമല്ലെന്നും അതിനാല്‍ ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാകിസ്താനിലെ ശാസ്ത്രജ്ഞര്‍ ഫ്രാങ്കിന്റെ പ്രവചനത്തെ തള്ളി രംഗത്തു വന്നിട്ടുണ്ട്.
ഡച്ച് ശാസ്ത്രജ്ഞന്റെ പ്രവചനങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കറാച്ചിയിലെ നാഷണല്‍ സുനാമി സെന്റര്‍ ഡയറക്ടര്‍ അമിര്‍ ഹൈദര്‍ പറഞ്ഞു. ഒരിക്കലും ഒരു ഭൂകമ്പത്തിന്റെയും സ്ഥാനമോ സമയമോ പ്രവചിക്കാൻ സാധിക്കില്ല. പാകിസ്ഥാനിലൂടെ കടന്നു പോകുന്ന രണ്ട് പ്രധാന ടെക്ടോണിക് പ്ലേറ്റുകളിലും അസ്വാഭാവികതകള്‍ പ്രകടമല്ലെന്നും ഹൈദര്‍ പറഞ്ഞു. എന്നാൽ തുര്‍ക്കിയിലും സിറിയയിലുമായി മുമ്പ് നടന്ന ഭൂകമ്പം കൃത്യമായി പ്രവചിച്ച ശാസ്ത്രജ്ഞനാണ് ഫ്രാങ്ക്. അതിനാല്‍ തന്നെ അദേഹത്തിന്റെ പ്രവചനം ആശങ്ക പരത്തിയിരിക്കുകയാണ്.