ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് കാനഡയുടെ ശ്രമം; 'പ്രശ്‌നക്കാരുടെ' ഒസിഐ കാര്‍ഡ് റദ്ദാക്കാനൊരുങ്ങി കേന്ദ്രം

ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് കാനഡയുടെ ശ്രമം; 'പ്രശ്‌നക്കാരുടെ' ഒസിഐ കാര്‍ഡ് റദ്ദാക്കാനൊരുങ്ങി കേന്ദ്രം

ഒട്ടാവ: നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി സ്വകാര്യ  നയതന്ത്ര   ചര്‍ച്ചയ്ക്ക് കാനഡയുടെ ശ്രമം. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് തുടക്കമായേക്കും.

' ഇന്ത്യാ ഗവണ്‍മെന്റുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ പ്രധാനമാണ്. വിഷയത്തില്‍ ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ച നടത്തുന്നത് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു' - കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കാനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ പത്തിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ പത്തിന് ശേഷം രാജ്യത്ത് തുടര്‍ന്നാല്‍ കനേഡിയന്‍ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്.

അതിനിടെ കാനഡക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ഇന്ത്യ. അവിടെയുള്ള 'പ്രശ്‌നക്കാരുടെ' ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ)) കാര്‍ഡ് കേന്ദ്രം റക്കിയേക്കുമെന്നാണ് സൂചന.

ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതും അതേസമയം തന്നെ ഇന്ത്യയിലെ കാര്‍ഷിക ഭൂമിയില്‍ നിന്ന് സ്വത്ത് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ല എന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

സ്വന്തം രാജ്യത്തോടുള്ള വിശ്വസ്തതയും ഉത്തരവാദിത്തവും ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് മുന്‍പില്‍ അടിയറവ് വെയ്ക്കാനാകില്ലെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.