പുതുവർഷത്തില്‍ പുതിയ ചരിത്രമെഴുതി ഗള്‍ഫ് രാജ്യങ്ങള്‍. 41മത് ജിസിസി ഉച്ചകോടിയില്‍ ഖത്തറുമായുളള ഉപരോധം അവസാനിപ്പിച്ചു കൊണ്ടുളള അല്‍ ഉല കരാറില്‍ യുഎഇ , ബഹ്റിന്‍, ഈജിപ്ത് രാജ്യങ്ങളും ഒപ്പുവച്ചു. മധ്യസ്ഥത വഹിച്ച കുവൈറ്റിനോടും യുഎസിനോടും നന്ദി പറയുകയാണെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രതികരിച്ചു. പുതിയ പ്രകാശമുളള അധ്യായം തുടങ്ങുകയാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.
സൗദി അറേബ്യ കഴിഞ്ഞ ദിവസം ഉപരോധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഉച്ചകോടിയില്‍ പങ്കെടുക്കാനായി സൗദി അറേബ്യയിലെത്തിയ ഖത്തര്‍ അമീറിനെ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടെത്തി സ്വീകരിച്ചു.ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബഎന്നിവരാണ് ഓരോ പ്രതിനിധി സംഘത്തെയും നയിച്ചത്.
2017 ജൂൺ ആറ് മുതൽ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഖത്തർ ഉപരോധത്തോടെ മുറിഞ്ഞ നയതന്ത്ര ബന്ധമാണ് ഇപ്പോൾ പുനഃസ്ഥാപിക്കപ്പെടുന്നത്. ഇത് മേഖലയ്ക്ക് പുതിയ ഉണർവ് പകരും.