ബീജിങ്: ബഹിരാകാശനിലയത്തിന്റെ വലുപ്പം ഇരട്ടിയാക്കാനൊരുങ്ങി ചൈന. ബഹിരാകാശ രംഗത്തെ നാസയുടെ ആധിപത്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. നിലവിൽ മൂന്നു മൊഡ്യൂളുകളാണ് ചൈനീസ് ബഹിരാകാശനിലയമായ ടിയാൻഗോങ്ങിലുള്ളത്. ഇത് വരും വർഷങ്ങളിൽ ആറാക്കുകയാണ് ലക്ഷ്യം.
രണ്ടു പതിറ്റാണ്ടായി ഭ്രമണ പഥത്തിൽ തുടരുന്ന ഐ.എസ്.എസ്. 2030 ഓടെ ഒഴിവാക്കുന്ന പശ്ചാത്തലത്തിലാണിത്. 15 വർഷത്തിലധികം ചൈനയുടെ നിലയം പ്രവർത്തന സജ്ജമായിരിക്കുമെന്ന് ചൈനീസ് അക്കാദമി ഓഫ് സ്പെയ്‌സ് സയൻസ് വക്താവ് പറഞ്ഞു.
സ്വന്തമായി ബഹിരാകാശനിലയമുള്ള ഏകരാജ്യമാണ് ചൈന. 2022 അവസാനത്തോടെയാണ് ടിയാൻഗോങ് നിലയത്തിന്റെ പണി പൂർത്തിയാക്കിയത്. ഭൂമിയിൽനിന്ന് 450 കിലോമീറ്റർ അകലെയുള്ള നിലയത്തിൽ പരമാവധി മൂന്നുഗവേഷകർക്ക് താമസിക്കാനും പരീക്ഷണങ്ങൾ നടത്താനും കഴിയും. എന്നാൽ, ഐ.എസ്.എസിന് ഒരേസമയം ഏഴ് ബഹിരാകാശയാത്രികരെ പാർപ്പിക്കാം.
ആറു മൊഡ്യൂളുകളാക്കി വർധിപ്പിച്ചാലും ഐ.എസ്.എസിന്റെ ഭാരത്തിന്റെ 40 ശതമാനമേ ടിയാൻഗോങ്ങിനുണ്ടാകൂവെന്ന് ചൈന പറയുന്നു. യു.എസ്., റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവയുടെ സംയുക്തസംരംഭമാണ് ഐ.എസ്.എസ്.