ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ലണ്ടൻ: ജനുവരി അവസാന വാരത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായിരിക്കേണ്ട യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കോറോണ വൈറസിന്റെ പുതിയ വകഭേദം കാരണം യു കെ യിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി കണക്കിലെടുത്താണ് സന്ദർശനം റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്ന് യുകെ വിദേശകാര്യ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ചതിനനുസരിച്ച് ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കാനാണ് യു കെ പ്രധാനമന്ത്രി ഇന്ന് രാവിലെ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചത്. കഴിഞ്ഞ രാത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന്റെയും പുതിയ കോറോണ വൈറസ് വകഭേദം വ്യാപിക്കുന്നതിന്റെയും വെളിച്ചത്തിൽ, യുകെയിൽ തുടരുന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, അതിനാൽ വൈറസ്‌ പ്രതിരോധ പ്രവർത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

2020 ഡിസംബറിൽ വിദേശകാര്യ മന്ത്രിതലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനുള്ള തയ്യാറെടുപ്പ് നടപടികളും ഇരുപക്ഷവും നടത്തിയിരുന്നു. ബോറിസ് ജോൺസന്റെ സന്ദർശനം റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് യുകെ ഇന്ത്യയിലേക്ക് ഒരു പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചത്. ബോറിസ് ജോൺസൺ സർക്കാരിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അടുത്തിടെ വരെ സേവനമനുഷ്ഠിച്ചിരുന്ന അലക്സ് എല്ലിസ്, ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായിരിക്കുമെന്ന് യുകെ വിദേശകാര്യ ഓഫീസ് അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.