ടെൽ അവീവ്: യുദ്ധം ഏഴാം ദിനത്തിലേക്ക് കടന്നതിന് പിന്നാലെ ഗാസയിലെ ജനങ്ങളോട് പലായനം ചെയ്യരുതെന്ന ആവശ്യവുമായി ഹമാസ്. ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നതിന് പിന്നാലെ നിരവധി പേർ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചിരുന്നു ഇതോടെയാണ് ഹമാസ് രംഗത്തെത്തിയത്.
'നിങ്ങളുടെ വീട് ഉപേക്ഷിച്ചു പോകരുത്', ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് വ്യാജ പ്രചാരമാണെന്നും ഹമാസ് ആരോപിച്ചു. ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ജനങ്ങളെ മനുഷ്യ കവചങ്ങളാക്കുന്നു എന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ശരിവെക്കുന്നതരത്തിലാണ് ഹമാസ് ജനങ്ങളോട് വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെടുന്നത്.
ഗാസയിലും വടക്കേ ഗാസയിലേയും താമസിക്കുന്ന ജനങ്ങളോട് അവരുടെ ഇടങ്ങളിൽ നിന്ന് ഒഴിയാൻ നേരത്തെ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കേ ഗാസയിൽ നിന്ന് പതിനൊന്ന് ലക്ഷത്തോളം ആളുകളെ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ സൈന്യം ഒഴിപ്പിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതായി യുഎൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് ജനങ്ങളോട് തങ്ങളുടെ വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
യുദ്ധക്കളത്തിൽ സൈനികരോടൊപ്പം ചേർന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

തങ്ങൾ പാലസ്തീനി പൗരന്മാരോടല്ല ഏറ്റുമുട്ടുന്നത് ഹമാസ് ഭീകരോടാണെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് . ഞാൻ എന്റെ ശത്രുക്കൾക്ക് വൈദ്യുതിയോ വെള്ളമോ നൽകാൻ പോകുന്നില്ല. മറ്റാരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ നൽകൂ എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ ഹമാസിനെ ലക്ഷ്യമിടാൻ പോകുകയാണ്, നിങ്ങൾ ആരെയെങ്കിലും മനുഷ്യകവചമായി ഉപയോഗിക്കുകയാണെങ്കിൽ അത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ ഹമാസിനോട് പറയുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു
ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തെന്ന് എക്സ് സിഇഒ ലിൻഡ യക്കാരിനോ. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓൺലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കണമെന്ന് യുറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രട്ടൺ എക്‌സ് മേധാവി ഇലോൺ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ എക്‌സിൽ നിന്നും നീക്കം ചെയ്തത്.
സംഘർഷം ആരംഭിച്ചത് മുതൽ ഇന്നുവരെയുള്ള കാലയളവിൽ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തെന്ന് ലിൻഡ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും ലിൻഡ പറഞ്ഞു.
വടക്കൻ ഗാസയിൽ നിന്ന് പാലസ്തീൻ ജനതയയെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകിയതായി ഐക്യരാഷ്ട്ര സഭ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇതോടെ ചുരുങ്ങിയ സമയത്തിനകം 11 ലക്ഷത്തോളം പാലസ്തീനുകാരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വരും.