കര, വ്യോമ, നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍; കടുത്ത പ്രത്യാക്രമണം നടത്തുമെന്ന് ഹമാസ്: ചൈന ഇടപെടണമെന്ന് അമേരിക്ക

കര, വ്യോമ, നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍; കടുത്ത പ്രത്യാക്രമണം നടത്തുമെന്ന് ഹമാസ്: ചൈന ഇടപെടണമെന്ന് അമേരിക്ക

ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെതിരെ കര, വ്യോമ, നാവിക ആക്രമണത്തിന് തയ്യാറായി ഇസ്രയേല്‍. ഏത് നിമിഷവും ആക്രമണം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ വടക്കന്‍ ഗാസയിലെ ജനങ്ങള്‍ എത്രയും പെട്ടന്ന് ഒഴിയണമെന്ന് ആവര്‍ത്തിച്ചു.

എന്നാല്‍ ഗാസ പിടിക്കാന്‍ വരുന്ന ഇസ്രയേലിനെ കാത്തിരിക്കുന്നത് കടുത്ത പ്രത്യാഘാതമായിരിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ് രംഗത്ത് വന്നു. കടുത്ത പ്രത്യാക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ഹമാസ് സൈനിക നേതൃത്വം പുറത്തു വിട്ടു.

അതിനിടെ ടെല്‍ അവീവ്, അസ്‌ദോദ്, അഷ്‌കലോണ്‍, അല്‍ അംഖ് ഉള്‍പ്പെടെ നിരവധി ഇസ്രായേല്‍ പ്രദേശങ്ങള്‍ക്ക് നേരെ ഇന്ന് വെളുപ്പിന് ഹമാസിന്റെ റോക്കറ്റാക്രമണം ഉണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ഗീഡിയോണ്‍ സര്‍ വ്യക്തമാക്കി. അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. സൈനിക നടപടി പൂര്‍ത്തിയാകുന്നതോടെ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഗീഡിയോണ്‍ പറഞ്ഞു.

ഗാസയില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ മുനമ്പിനു പുറത്തു തമ്പടിച്ചിരിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തി. അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്ന് ഇസ്രയേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് വ്യക്തമാക്കി.

അതേസമയം പ്രശ്‌നപരിഹാരത്തിനായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അബുദാബിയില്‍ യുഎഇ നേതാക്കളുമായി ചര്‍ച്ച നടത്തി. ഗസയില്‍ അടിയന്തര വെടിനിര്‍ത്തലും സഹായം ഉറപ്പാക്കലും വൈകരുതെന്ന് യുഎഇ ആവശ്യപ്പെട്ടു. ചൈന തങ്ങളുടെ സ്വാധീനം പ്രയോജനപ്പെടുത്തി യുദ്ധം വ്യാപിക്കുന്നത് തടയണമെന്ന് ആന്റണി ബ്ലിങ്കന്‍ നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.