ടെൽ അവീവ്: ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 3555 കടന്നു. ഇസ്രയേലിൽ 1200 പേരും ഗാസയിൽ 1055 പേരും കൊല്ലപ്പെട്ടു. ഇസ്രായേലിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗകര്യമൊരുക്കാൻ കേന്ദ്രം ഓപ്പറേഷൻ അജയ് ആരംഭിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് സൗകര്യമൊരുക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള നമ്മുടെ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും കേന്ദ്ര സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. നിലവിൽ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ആദ്യമെത്തിക്കും.
ഗാസയിലെ 200 ഇടങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലിൽ സർക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തിൽ ഐക്യസർക്കാർ രൂപീകരിച്ചു. ലെബനാനിൽ നിന്നും ആക്രമണം പ്രതീക്ഷിക്കുന്നതിനാൽ വടക്കൻ പ്രദേശങ്ങളിലെ പൗരന്മാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇസ്രയേൽ നിർദ്ദേശം നൽകി.
കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യ മേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. രണ്ട് ലക്ഷത്തോളം പേർക്ക് കിടപ്പാടം നഷ്ടമായെന്ന് യുഎൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2.60 ലക്ഷം ആളുകൾ കുടിയിറക്കപ്പെട്ടു. കഴിഞ്ഞ രാത്രികളിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ആക്രമണമുണ്ടായി. നാല് അഭയാർത്ഥി ക്യാമ്പുകൾ തകർന്നു.
ഹമാസ് ആക്രമണത്തിൽ 22 അമേരിക്കക്കാർ കൊല്ലപ്പെട്ടുവെന്നും 17 പേരെ കാണാതായെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഇസ്രയേൽ സന്ദർശിക്കും. ആധുനിക യുദ്ധ സാമഗ്രികളുമായി അമേരിക്കൻ വിമാനം ഇസ്രയേലിൽ എത്തി. യുഎഇ, പാലസ്തീന് ഇരുപത് മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു.