ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്ന് സ്ഥിരീകരണം

ഹമാസ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടെന്ന് സ്ഥിരീകരണം

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലഫ്റ്റനന്റ് ഓര്‍ മോസസ് (22), ഇന്‍സ്‌പെക്ടര്‍ കിം ഡോക്രേക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓര്‍ മോസസ് ഹോം ഫ്രണ്ട് കമാന്‍ഡില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. പൊലീസ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ബോര്‍ഡര്‍ ഓഫീസര്‍ ആയിരുന്നു കിം ഡോക്രേക്കര്‍.

ഒക്ടോബര്‍ ഏഴിനാണ് ഇരുവരും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതിരോധ നിരയില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

വ്യോമാക്രമണത്തില്‍ ഇവരുടെ ശരീരഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇതുവച്ച് ഇവരെ തിരിച്ചറിയുക പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെ നടത്തിയ ശേഷമാണ് മരണവിവരം സ്ഥിരീകരിച്ചത്.

286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസ് ഉദ്യോഗസ്ഥരും ഇതുവരെ രേഖകള്‍ പ്രകാരം ഹമാസ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്കുകള്‍. ഈ കണക്കില്‍ ഉള്‍പ്പെടാത്ത നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടാകമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഇസ്രയേലില്‍ 18 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷവും എട്ട് മാസവും സ്ത്രീകള്‍ക്ക് രണ്ട് വര്‍ഷവുമാണ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലാവധി. ശാരീരിക- മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കുന്നത്. കലാകാരന്‍മാര്‍ക്കും കായിക രംഗത്തുള്ളവര്‍ക്കും 75 ശതമാനം ഇളവ് അനുവദിക്കും. ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ഏകദേശം തുല്യ അനുപാതത്തിലാണ് സ്ത്രീകളും പുരുഷന്‍മാരുമുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.